Saturday, March 8, 2008

ദൈവം, സംവാദം, കണ്ടെത്തലുകള്‍, കണ്ടെടുക്കലുകള്‍.

ഈ പോസ്റ്റുകള്‍ എന്റെ കമന്റ്സ്‌ ആണ്‌, താഴെ കൊടുത്തിരിക്കുന്ന വെള്ളെഴുത്തിന്റെ ദൈവമേ എന്ന പോസ്റ്റില്‍ ഞാനിട്ട കമന്റ്സുകള്‍, ഇത്‌ ഒരു പോസ്റ്റാക്കികൊണ്ട്‌ ഇടുന്നത്‌ എന്റെ കമന്റ്സിന്റെ ആധികാരികത കാണിക്കനെല്ലെന്നും മറിച്ച്‌ വളരെ നല്ലരീതിയില്‍ നടക്കുന്ന ഒരു ചര്‍ച്ചയിലെയ്ക്ക്‌ നിങ്ങളുടെ ശ്രദ്ധക്ഷണിക്കാനും, ഞാന്‍ എന്താണ്‌ പറയാന്‍ ശ്രമിച്ചത്‌ എന്ന് ഒന്നുകൂടി വിലയിരുത്താനും വേണ്ടിയാകുന്നു എന്നോര്‍മ്മപ്പെടുത്തട്ടെ. ദൈവമേ എന്ന ആ പോസ്റ്റും അതിലെ കമന്റുകളും കൂട്ടിവായിക്കുംബോള്‍ മാത്രമേ ഈ വായന പൂര്‍ത്തിയാവൂ എന്നു പറയട്ടെ.

http://vellezhuthth.blogspot.com/2008/02/my-god.html

കമന്റ്‌ 1

പൂച്ചക്ക്‌ പൊന്നുരുക്കുന്നിടത്തു എന്താ കാര്യം എന്നു ചോദിക്കരുതേ,

ദൈവം ഉണ്ട്‌ എന്നും പദാര്‍ഥത്തിനും കാലത്തിനും അതീതമായ അസ്തിത്വമുള്ള ആ പരമമായ സത്യത്തിന്റെ അറിവും, കഴിവും, ശക്തിയുമണ്‌ സൂക്ഷമപ്രപഞ്ചത്തിലും സ്ഥൂലപ്രപഞ്ചത്തിലും കാണപ്പെടുന്നത്‌ എന്നും അവന്റെ അസ്തിത്വം ഈ പ്രപഞ്ചത്തിന്‌ പുറത്താണ്‌ എന്നും വിശ്വസിക്കുന്ന ഒരു വ്യക്തി എന്ന നിലയ്ക്ക്‌ എന്റെ ഒരഭിപ്രായം ഇവിടെ രേഖപ്പെടുത്തട്ടെ. ( എന്റെ ബുദ്ധിയില്‍ തെളിയുന്നത്‌ ഒരു വസ്തു ഉണ്ടാക്കിയ ഒരാളുടെ അസ്തിത്വം അതിനകത്ത്‌ അല്ലല്ലൊ പുറത്തല്ലെ നമുക്ക്‌ കാണാന്‍ കഴിയുന്നത്‌ ഉദ: ഒരു മേശ, കസേര, കാര്‍ തുടങ്ങിയ എന്ത്‌ വസ്തുക്കള്‍ എടുത്താലും അങ്ങിനെ തന്നെയല്ലെ ? ഇനി പരിണാമവാദമാണെങ്കില്‍ കുറച്ച്‌ ഉരുക്ക്‌ കൂട്ടിയിട്ടാല്‍ ഒരു കാറോ, ബസ്സോ കോടികണക്കിന്‌ വര്‍ഷങ്ങള്‍ കഴിഞ്ഞാലും വികലമായ രൂപത്തിലെങ്കിലും രൂപപെടുമെന്ന് ഒരാള്‍ക്ക്‌ ചിന്തിക്കാന്‍ കഴിയുമോ ? പിന്നെ എങ്ങിനെയാണ്‌ ഇത്രയും സങ്കീര്‍ണ്ണവും അന്യൂനവുമായ ഒരു പ്രപഞ്ചം ഉടലെടുക്കുന്നത്‌ എന്നെനിക്ക്‌ മനസ്സിലാകുന്നില്ല )

പിന്നെ തലച്ചോറില്‍ നിന്നും പഠനങ്ങള്‍ ഹൃദയത്തിലേയ്കുകൂടി വന്നാല്‍ മാതൃമേ അതിന്റെ സാര്‍ഥകത സീകാര്യമാവുകയുള്ളു എന്നെനിക്ക്‌ തോന്നുന്നു. നമ്മുക്കറിയാം തീരുമാനങ്ങളുടെ ഉല്‍ഭവസ്ഥാനം മസ്തിഷ്കം ആണെങ്കില്‍ കൂടി ദൈനം ദിനജീവിതത്തിലെ വികാര വിചാരങ്ങളുടെ ശെരി-തെറ്റുകളുടെ പ്രവര്‍ത്തന ഫലമായി ഉണ്ടാകുന്ന ചെറിയ ആന്ദോളനങ്ങള്‍ പോലും പ്രതിഫലിക്കുന്നത്‌ ഹൃദയത്തില്‍ ആണ്‌ എന്ന് നമുക്കറിയാം. എന്റെ കാഴ്ചപാടില്‍ ഹൃദയവികരങ്ങളിലെ മാനുഷീക മൂല്ല്യങ്ങളുടെ അന്തസത്തകളിലേയ്ക്ക്‌ മാനവസമൂഹം നടന്നടുക്കുംബോള്‍ ചേദ്യങ്ങളുടെ, കണ്ടെത്തലുകളുടെ ഒരു പുതിയ വിഹായസ്സ്‌ ഒരോ മനുഷ്യ മനസ്സിലും പിറവി കൊള്ളുമെന്നും അപ്പോള്‍ യാഥാര്‍ത്തമായ ദൈവത്തിന്റെ അസ്തിത്വം തിരിച്ചറിയുമെന്നുമാണ്‌.

അക്കാഡമിക്ക്‌ ബുദ്ധിജീവികളുമായി സംവദിക്കാനുള്ള വലിയ സമൂഹിക സംസ്ക്കാരിക ബിരുദങ്ങളെന്നും ഇല്ലാത്ത എനിക്ക്‌ ഇവിടെ അഭിപ്രായം രേഖപെടുത്താനുള്ള അവകാശം ഉണ്ടൊ എനെനിക്കറിയില്ല, നിങ്ങളുടെ ചര്‍ച്ചകള്‍ വായിക്കാറുള്ള ഒരു ബ്ലോഗ്‌ വായനക്കാരന്‍ എന്ന അവകാശം എടുത്ത്‌ കൊണ്ട്‌ ഞാനിവിടെ എന്നെ അടയാളപ്പെടുത്തുന്നു.

March 5, 2008 11:27 AM


കമന്റ്‌ 2

എല്ലാവരോടും എന്റെ നിലപാട്‌

മനുഷ്യജീവിതത്തിന്റെ വ്യത്യസ്തവും, ആകസ്മികവും, സംഭവബഹുലവുമായ തലങ്ങളെ പഠന വിധേയമാക്കുന്ന ഒരാള്‍ക്ക്‌ കാണാന്‍ കഴിയുന്ന ഒരു പരമാര്‍ഥമാണ്‌ ശാസ്ത്രം അത്‌ ഒരു ഉപകരണം മാത്രമാണെന്നും അത്‌ കൈകാര്യം ചെയ്യുന്ന വ്യക്ത്യയുടെ ആര്‍ജിതമായ അറിവിന്റെ അടിസ്ഥാന തലങ്ങളും, മാനസ്സീക-ആരോഗ്യപരമായ കാര്യങ്ങളും, ദൈനം ദിന ജീവിത ചുറ്റുപാടുകളിലെ വികാര പരമായ അനുഭവ തലങ്ങളും ശാസ്ത്രത്തെ ഉപയോഗിക്കുന്ന, അല്ലെങ്കില്‍ പ്രയോഗിക്കുന്നതില്‍ അടങ്ങിയിരിക്കുകയും സമൂഹികമായി അതിന്റെ പ്രത്യഘാതം മനുഷ്യര്‍ക്കും പരിതസ്തിഥിക്കും ഹാനികരവുകയും ചെയ്യാം എന്നത്‌, ആ ഉല്‍ക്കണ്ഠ ഒരു വ്യക്തി എന്ന നിലയില്‍ ഞാനിവിടെ രേഖപെടുത്തട്ടെ. ശാസ്ത്രം അത്‌ വ്യത്യസ്തമായ തലങ്ങളില്‍ മാനവരാശിക്കു നല്‍കിയ വിസ്മയകരമായ സഹായസഹകരണങ്ങളെ തമസ്ക്കരിച്ചു കൊണ്ടല്ല ഇത്‌ ഞാനിവിടെ പറയുന്നത്‌ മറിച്ച്‌ ശാസ്ത്രത്തിന്റെ പ്രമാണികമായ അതിന്റെ നന്മകളെ കാണുനതോടൊപ്പം തന്നെ ജീവിതത്തിന്റെ സമസ്ത മേഖലകളിലേയ്ക്ക്‌ അതിനെ കൊണ്ടു വരികയും ശാസ്ത്രത്തിന്റെ ഇന്നുകാണുന അത്ര സഹായ സഹകരണമൊന്നുമില്ലാതെ മാനവ സമൂഹം അതിജീവിച്ചു പോന്ന ആ വലിയകാലഘട്ടങ്ങളിലെ നന്മകളെ വിട്ടുകളഞ്ഞുകൊണ്ട്‌ ശാസ്ത്രത്തിന്റെ ആലയിലോക്ക്‌ മാനവസമൂഹത്തെ മാറ്റികെട്ടുംബോള്‍ സംഭവിക്കാന്‍ സാധ്യതയുള്ള അപകടത്തെ കുറിച്ച്‌ ഭയപ്പെടുന്നത്‌ കൊണ്ട്‌ കൂടിയാണ്‌. നമുക്കറിയം ശാസ്ത്രം 'അനിശ്ചിതത്വം' ഒരു സിദ്ധാന്തമായി അംഗീകരിക്കുന്നത്‌, ഖഗോള-അണു-തന്മാത്ര ശാസ്ത്രമോഖലകളില്‍ വിസ്മയഭരിതരാക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ നടത്തുംബോള്‍ തന്നെയാണ്‌.




സ്വയം നീരീശ്വരവാദിയും ഭൗതീകവാദിയുമൊക്കെയായി പരിചയപ്പെടുത്തുന്ന ശാസ്ത്രദാര്‍ശാനികന്‍ പീറ്റര്‍ മെഡവര്‍ തന്റെ 'ദ ലിമിറ്റ്‌സ്‌ ഒഫ്‌ സയന്‍സ്സ്‌' എന്ന ഗ്രന്ഥത്തില്‍ ദൈവദര്‍ശനങ്ങളിലെയ്ക്ക്‌ നടന്നടുത്ത്‌ കൊണ്ടിരിക്കുന്ന ശാസ്ത്രലോകത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നത്‌ നമുക്ക്‌ ഈ ചര്‍ച്ചയോട്‌ കൂട്ടിവായിക്കേണ്ടതായിട്ടുണ്ട്‌ എന്ന് ഞാന്‍ കരുതുന്നു. ഒരു കാര്യം ഞാന്‍ ഒര്‍മ്മിപ്പിക്കട്ടെ ഇവിടെ സജീവമായ ചര്‍ച്ചകളില്‍ പങ്കെടുത്ത്‌ കൊണ്ടിരിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കുന്നത്‌ നല്ലതായിരിക്കും എന്നു കരുതുന്നു . ആര്‍ജിതമായ അറിവുകളില്‍ അടിമപ്പെടുന്ന പാര്‍ശ്വവല്‍ക്കരണങ്ങളുടെ അപകടത്തെ കാരണം അത്‌ പുതിയ ശെരിയായ വഴികളിലെയ്ക്കുള്ള വെളിച്ചങ്ങളെ കെടുത്താന്‍ കാരണമായേക്കാം.

അതുപോലെ തന്നെ ആത്മവിശ്വസത്തിനുള്ള ഉത്തേജകം മാത്രമായി ദൈവ വിശ്വസത്തെ ചുരുക്കികൊണ്ട്‌ വരികയും, സമൂഹം ഇന്ന് നേരിടുന്ന വലിയ ഒരു വെല്ലുവിളിയായ ആത്മാഹത്യ പ്രവണതകളെ സഹതാപം എന്ന മാനൂഷീകവികാരവുമായി കൂട്ടിവായിക്കുകയും ചെയ്യുംബോള്‍ ഉണ്ടാകാന്‍ പോകുന്ന അപകടങ്ങള്‍ എന്നെ ഞെട്ടിക്കുകയും എന്തുകൊണ്ട്‌ ഇത്രനിസ്സാരവല്‍ക്കരണം എന്ന് അത്ഭുതപ്പെടുത്തുന്നു. എനിക്ക്‌ കണ്ടെത്താന്‍ കഴിയുന്ന ഒരു കാരണം യഥാര്‍ത്തമായ കാര്യ കാരണ ബന്ധിയായ ഒരു ദൈവദര്‍ശനത്തിലെയ്ക്ക്‌ ഇനിയും എത്തപെട്ടില്ല എന്നും ആണെങ്കില്‍ തന്നെ മുന്‍ വിധികളോടെ അത്‌ വായിക്കപ്പെട്ടിരിക്കാം എന്നും തോനിപ്പോകുന്നു. ഞാന്‍ ചുരുക്കട്ടെ.


സൂരജ്‌ രാജനെ പോലുള്ളവര്‍ സമഗ്രമായ പഠനങ്ങളിലൂടെ ആര്‍ജിച്ചെടുത്ത അറിവിന്റെ അടിസ്ഥാനത്തില്‍ സംസാരിക്കുംബോള്‍ ബ്ലോഗുകള്‍ തീര്‍ച്ചയായും ഒരു കാര്യം അടിവരയിടുന്നുണ്ട്‌. അത്‌ മാനവസമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്ക്‌ നേരെ കണ്ണടക്കാതെ ഒരു ആശയ സംവാദത്തിന്‌ കളമൊരുക്കുന്നു എന്നത്‌. ഇത്തരം ഇടപെടലുകള്‍ നാളെയുടെ സുപ്രഭാതങ്ങളിലെയ്ക്കുള്ള ശാന്തിയുടെ-സമാധാനത്തിന്റെ ഉണര്‍ത്തു പാട്ടായി മാറട്ടെ എന്നാശംസിക്കുന്നതോടൊപ്പം ഇവിടെ എന്റെ അഭിപ്രായം രേഖപ്പെടുത്താന്‍ ഇടതന്ന വെള്ളെഴുത്തിന്‌ എന്റെ നന്ദി അറീക്കുന്നു.

March 6, 2008 10:09 AM

കമന്റ്‌ 3

എല്ലാവരോടും

"എല്ലാവരും അടിയറവു പറയേണ്ട ഒരു ശക്തിയാണ്‌ ദൈവം എന്ന് ചുരുങ്ങിയത് ഭാരതീയ തത്വ സംഹിതകളെങ്കിലും പറയുന്നില്ല."

കണ്ണൂസിന്റെ ഈ വാദത്തോട്‌ എനിക്ക്‌ വിയോജിക്കേണ്ടിയിരിക്കുന്നു.

1) ഋഗ്വേദം മണ്ഡലം 10, സുക്തം121, ഋക്ക്‌ 1
നമുക്ക്‌ ഇങ്ങിനെ വായിക്കാം

ഹിരണ്യ ഗര്‍ഭ: സമവര്‍ത്തതാഗ്രേ
ഭൂതസ്യ ജാത: പതിരേഗ ആസിത്‌
സദാധാര പ്ര്യഥിവിം ദ്യമുതേമാം
കസ്‌മൈ ദേവായ ഹവിഷാ വിധേമ

(സാരം: പ്രകശ സ്വരൂപിയും സൂര്യാദിയായ പ്രകാശിക്കുന്ന വസ്തുക്കളെ സ്ര്യഷ്ടിച്ചു വഹിക്കുന്നവനും ഉല്‍പ്പന്നമായ മുഴുവന്‍ ജഗത്തിന്റെയും പ്രസിദ്ധനും രക്ഷകനുമായ ഏകനായ ഹ്യരണ്യ ഗര്‍ഭന്‍ ജഗത്തുണ്ടാകുന്നതിന്‌ മുന്‍പ്‌ തന്നെ വെളിപ്പെട്ടു. അവന്‍ ഭൂമിയെയും സ്വര്‍ഗ്ഗത്തെയും വഹിക്കുന്നു സുഖസ്വരൂപിയായ അവരെ സ്വീകരിക്കത്തക്കതായ ശ്രദ്ധപൂര്‍ണ്ണമായ ഉപാസനകൊണ്ട്‌ ഞങ്ങള്‍ ഭജിക്കുന്നു.)

2). ഈശാവാസ്യോപനിഷത്ത്‌ ശ്ലോകം 12.

അന്ധം തമ: പ്രവിശാന്തിയേ സമ്പൂതി മുപാസതേ
തതോഭൂയ ഇവ തേ തമോ യ ഉ സംഭൂത്യം രത:

സാരം: ( നശ്വരങ്ങളായ ദേവ പിതൃമാതവാദികളെ ഉപാസിക്കുന്നവന്‍ ഘോരാന്ധകാരത്തില്‍ പതിക്കുന്നു, അവിനാശിയായ പരമാത്മാവിനെക്കുറിച്ച്‌ മിഥ്യാഭിമാനത്തോടുകൂടിയായിരിക്കുന്നവരും ഘോരന്ധകാരത്തില്‍ തന്നെ പതിക്കുന്നു)

ഇങ്ങിനെ ഒരുപാട്‌ വാക്യങ്ങള്‍ നമുക്ക്‌ വെറെയും കണ്ടെത്താന്‍ കഴിയും എന്നിരിക്കെ എന്തുകൊണ്ടാണ്‌ താങ്കള്‍ അങ്ങിനെ പറഞ്ഞത്‌ എന്നെനിക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്നില്ല, എന്തായാലും കേനോപനിഷത്ത്‌ പറയുന്ന പോലെ മ്യഥ്യാഭിമാനം അയിരിക്കാന്‍ വഴിയില്ലെന്നും വായനക്കിടയില്‍ തെളിയാതെ പതിയാതെ പോയതാകാം എന്നും കരുതട്ടെ.

ഇങ്ങിനെ ശെരിയായ അത്മീയതയിലേയ്ക്ക്‌ വഴി നയിക്കോണ്ട പലതും വിട്ടുകളഞ്ഞുകൊണ്ട്‌ അദ്വൈതം ചാര്‍വാകം പോലുള്ള മനുഷ്യനിര്‍മ്മിത പ്രത്യായ ശാസ്ത്രത്തിലെയ്ക്‌ കൂപ്പുകുത്തികൊണ്ട്‌ യഥാര്‍ത്തമായ സത്തയില്‍ നിന്ന് അകന്നു പോകുന്നുണ്ട്‌ എന്നെനിക്ക്‌ തോനുന്നു. അദ്വൈതം പോലുള്ള വിശ്വസങ്ങള്‍ അവസാനം നീരിശ്വരവാദത്തിന്റെ തന്നെ ആലയത്തിലെയ്ക്ക്‌ കെട്ടപെടുന്നത്‌ നമുക്ക്‌ കാണാന്‍ കഴിയും. കാരണം പദാര്‍ഥ-സമയ-കാലങ്ങള്‍ക്ക്‌ അതീതനായ ദൈവത്തെ ഇതിന്റെ യെല്ലാം പരിമിതിയില്‍ ജീവിക്കുന്ന മനുഷ്യന്‍ അതിനുള്ളില്‍ നിന്നുകൊണ്ട്‌ തന്നെ നിര്‍വചിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ ഒരു തത്ത്വ സംഹിതയാണ്‌ അതെല്ലാം.

യഥാര്‍ത്തമായ ദൈവത്തിന്റെ അസ്തിത്വത്തെയും അചിന്തിതമായ ശക്തിയുടെ, ഉള്‍കൊള്ളലിന്റെ കാരുണ്യത്തിന്റെ.. വിശാലതയെയും നിരകാരിക്കുകയും ഞാന്‍ തന്നെ യാണ്‌ ദൈവം എന്ന സങ്കുചിതത്വത്തിലേയ്ക്ക്‌ ചുരുങ്ങുകയുമാണെന്നാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌.


നോക്കു കേനോപനിഷത്ത്ഖണ്ഡം 1, ശ്ലോകം 6.7

യക്ഷച്ചുഷാന പശ്വതി യേനചാഷ്യം ഷി പശ്വതി
തദേവ ബ്രഹ്മത്വം വിദ്ധിനേദം യദിനമുപാസതേ
യത്‌ശ്രോത്രേണ നശ്രുണോതി യേനശ്രത്രമിദം ശ്രുതം
തദേവ ബ്രഹ്മത്വം വിദ്ധിനേദം യദിതമുപാസതേ

(സാരം : യാതൊന്നാണോ കണ്ണുകൊണ്ട്‌ കാണാന്‍ സാധിക്കാത്തത്‌, എന്നല്‍ കണ്ണിന്‌ ദര്‍ശനം ലഭിക്കുന്നതിന്‌ കാരണം യാതൊന്നാണോ അതിനെ തന്നെ ബ്രഹ്‌മം എന്ന് മനസ്സിലാക്കുക, കണ്ണുകൊണ്ട്‌ കാണുന്ന യാതൊന്നിനേയാണോ മനുഷ്യന്‍ ഉപാസിക്കുന്നത്‌ അത്‌ ബ്രഹ്മമല്ല. യാതൊരു ശബ്ദത്തെ കാത്‌ കൊണ്ട്‌ ആര്‍ക്കും കേള്‍ക്കാന്‍ സാദ്ധ്യമല്ലയോ, എന്നാല്‍ യാതൊനില്‍ നിന്നാണോ ആ ശ്രവണേന്ത്രിയത്തിന്‌ ശ്രവണശക്തി ലഭിക്കുന്നത്‌, അതിനെ തന്നെ ബഹ്‌മമെന്ന് നീ മന്‍സ്സിലാക്കുക, കതുകള്‍ക്ക്‌ ഉപാസനവിഷയമായിരിക്കുന്നത്‌ ബ്രഹ്മമല്ല.)

എത്ര സുന്ദരമായി ഏകനായ അരാധിക്കപെടെണ്ടവനായ പ്രപഞ്ചപരിപാലകനെ പരിചയപ്പെടുത്തിയിരിക്കുന്നു. സുഹൃത്തുകളെ. ഇതെന്നും കാണാന്‍ കഴിയാതെ ഏത്‌ സുകൃതം തേടിയാണ്‌ നിങ്ങളുടെ ചര്‍ച്ച എന്നെനിക്ക്‌ മനസ്സിലാകുന്നില്ല.

എന്നെ അശങ്കപ്പെടുത്തുന കാര്യം പലരും ഈ പറയുന്ന തരത്തിലുള്ളതായ യതാര്‍ഥ ദൈവത്തെ കണ്ടെത്തുനതിന്‌ പകരം മറ്റു പല കാഴ്ചകളെയും ദര്‍ശനങ്ങളെയും തേടി പോകുന്നതിലെ അവരെ നയിക്കുന്ന ഒരു ചേതോവികാരം ഏകനായ ആദൈവത്തിലേയ്ക്കുള്ള ആ കീഴെതുങ്ങല്‍ മനുഷ്യനില്‍ സദാ അന്തര്‍ലീനമായ ഒരു മ്യഥ്യഭിമാന ബോധാതടസ്സം തന്നെ യാകാം എന്നു കരുതട്ടെ. എന്നെ സംബന്ധിച്ചെടുത്തോളം ഏകനായ ദൈവത്തിലെയ്ക്കുള്ള കീഴൊതുങ്ങല്‍ അല്ലെങ്കില്‍ അടിമപ്പെടല്‍ മറ്റ്‌ എല്ല അടിമപെടലില്‍ നിന്നുള്ള മോചനമാണെനിക്ക്‌, അല്ലെങ്കില്‍ ഞാന്‍ സഹാചര്യത്തിനനുസരിച്ച്‌ മുപ്പത്തിമുക്കോടി ദൈവങ്ങളിലെയ്ക്ക്‌ എന്നെ ആര്‍പ്പിക്കേണ്ടിവരും എന്നുള്ള തിരിച്ചറിവാണ്‌. ഇതില്‍ പലരും ഞങ്ങള്‍ക്ക്‌ ദൈവമില്ല എന്ന് വിളിച്ചു പറയുന്നുണ്ടെങ്കില്‍ കൂടി അവരില്‍ പലരും പലതിനും അടിമയാണെന്‌ വരികള്‍ക്കിടയില്‍ നിന്ന് എനിക്ക്‌ വായിക്കാന്‍ കഴിയുന്നുണ്ട്‌, ചിലര്‍ ശാസ്ത്രീയമായ വിശ്വസങ്ങള്‍ക്ക്‌ അടിമകളാണെങ്കില്‍ മറ്റുചിലര്‍ താങ്കള്‍ ജനിച്ചുപോയ സഹചര്യത്തിന്റെ അടിമകളും, മറ്റുചിലര്‍ താന്‍ പഠിച്ചെടുത്ത അറിവിന്റെ അടിമകളുമാണ്‌, ഇങ്ങിനെ സഹചര്യങ്ങള്‍ക്കും, പ്രത്യയ ശാസ്ത്രങ്ങള്‍ക്കും, തെളിഞ്ഞതും തെളിയിക്ക പൊടാത്തതുമായ ശാസ്ത്രീയ നിഗമനങ്ങള്‍ക്കും അടിമകളാകുംബോള്‍ എന്തെക്കൊയോ മ്യഥ്യാഭിമാനത്തിന്റെ പേരില്‍ യഥാര്‍ത്തമായ ദൈവത്തിന്റെ അടിമത്വത്തില്‍ നിന്ന് ഒളിച്ചോടന്‍ ശ്രമിക്കല്‍ വെറും മൗഢ്യം മാത്രമാണെന്നാണ്‌ എന്റെ വിലയിരുത്തല്‍.

ഇതിന്റെ അര്‍ഥം ഭാരതിയമായ അതിന്റെ വേദോ-പനിഷത്തുകളുമായും അതിലുള്ള മുഴുവന്‍ കാര്യങ്ങളുമായും ഞാന്‍ സന്ധിച്ചെയ്യുന്നു എന്നല്ല.

മറിച്ച്‌ ഇനിയും സ്വര്‍ഥപരമായ മനുഷ്യന്റെ കൈകടത്തലുകള്‍ കടന്നു ചെന്നിട്ടില്ലത്ത അതിന്റെ യഥാര്‍ത്തമായ സത്തയില്‍ ഞാന്‍ വിശ്വസിക്കുകയും, വ്യത്യസ്തമായ പഠന സങ്കേതങ്ങള്‍ ഉപയോഗിച്ച്‌ മറ്റു മാനവീക സംസക്കാരീക വേദസംഹിതകളിലെയ്ക്കും, ചരിത്രപരവും, അതിപുരാതനമായ ജനസംസ്ക്കാരങ്ങളിലെയ്ക്കും നാം കടന്നുചെല്ലെണ്ടതും അങ്ങിനെ ഇഴപിരിച്ചെടുക്കുംബോള്‍ കണ്ടെത്തുന്ന സത്യത്തിലെയ്ക്ക്‌ ചെന്നെത്തെണ്ടതുമുണ്ട്‌ എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഗൗരവമാര്‍ന്ന പഠനങ്ങളും കാഴ്ചകളും ഇവിടെ സമര്‍പ്പിക്കപ്പെടുംബോള്‍ തന്നെ അത്‌ വെറും തെലിപ്പുറമുള്ള അഭ്യസമായി തീരാതിരിക്കാന്‍ നിങ്ങളെല്ലാവരും ശ്രദ്ധിക്കുമെന്നും കരുതട്ടെ.

March 7, 2008 4:02 PM

കമന്റ്‌ 4

സ്നേഹാദരപൂര്‍വ്വം സൂരജ്‌ രാജനും, വെള്ളെഴുത്തിനും;

പ്രിയ സുഹൃത്തെ താങ്കള്‍ സൂചിപ്പിച്ച ബ്ലോഗുടമയുടെ ഇംഗിതം അടിസ്ഥാനമാക്കി ഇനിയും ഞാനിവിടെ കമാറ്റിടുന്നതിലെ ഔചിത്തിമില്ലായ്മ എന്നെ അലോസരപ്പെടുത്തുനുണ്ട്‌. കാരണം ഒരു ആസ്തികനും, ആസ്തിക കണ്ണടവെച്ച്‌ കൊണ്ട്‌ തന്നെ ശാസ്ത്രത്തെയും , സംസ്ക്കാരീക-ചരിത്രപരബര്യങ്ങളെയും, പ്രത്യയ ശാസ്ത്രങ്ങളെയും നോക്കികാണുകയും അതിനെ എന്റെ മനനത്തിന്റെ സത്യസന്ധത മാത്രം അളവു കോലക്കുകയ്യും ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയ്ക്ക്‌ എനിക്കിവിടെ സംസരിക്കാന്‍ അര്‍ഹതയുണ്ടൊ എന്നെനിക്കറിയില്ല. പക്ഷെ ഒരു കാര്യം ഞാനിവിടെ അടിവരയിട്ടുകൊണ്ട്‌ പറയുന്നു അത്‌ ഒരു ആസ്തിക x നാസ്തിക കടിപിടിക്കോ, അല്ലെങ്കില്‍ വളരെ ബൗദ്ധികമായ അഭ്യസങ്ങള്‍ കാണിക്കമെന്നുള്ള വ്യമോഹവുമായോ അല്ല ഞാനിവിടെ കമാന്റിടാന്‍ ശ്രമിക്കുന്നത്‌. അതിലെനിക്ക്‌ താല്‍പ്പര്യമോ, കഴിവോ ഇല്ലെന്ന് പറയട്ടെ. നന്മ-തിന്മകളുടെ, സന്തോഷ-സന്താപങ്ങളുടെ, ഒരുമയുടെ-സംഘട്ടനങ്ങളുടെ, ശാസ്ത്രിയ-അശാസ്ത്രീയതകലുടെയും സമൂഹ്യമായ ബഹുസ്വരതകള്‍ക്കിടയില്‍ ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യന്‍ എന്ന നിലയ്ക്ക്‌ എന്റെതായ രീതിയില്‍ എന്നെ അടയാളപ്പെടുത്തേണ്ടത്‌ ഞാന്‍ വിശ്വസിച്ചനുഷ്ഠിക്കുന്ന ഭൂമിക എന്നോടവശ്യപ്പെടുന്നതും അതിന്‌ ഭൗതികവും അഭൗതികവുമായ പ്രതിഫലം എനിക്ക്‌ വാഗ്ദാനം ചെയ്യപെട്ടതുമാണ്‌.

ഒന്നു കൂടി കൃത്യമായി പറയുകയാണെങ്കില്‍ സര്‍വ്വമത സമത്വവാദങ്ങളിലൊ, ശാസ്ത്രീയ-അശാസ്ത്രീയ-വൈരുദ്ധിത്മക ഭൗതികവാദങ്ങളിലെയ്ക്കോ മാനവസമൂഹത്തെ അടിയറവെക്കുന്നതില്‍ എനിക്ക്‌ താല്‍പ്പര്യമില്ല. അതെരു തരം ആത്മവഞ്ചന തന്നെയാകാം എന്നാണ്‌ എന്റെ വായനകളിലൂടെ എനിക്ക്‌ തോന്നിയിട്ടുള്ളത്‌.

ഞാന്‍ ആസ്തികന്റെ കണ്ണടവെച്ചുകൊണ്ടും അതേ സമയം ചിന്തയുടെ, യുക്തിയുടെ മൂശയില്‍ കാര്യങ്ങളെ അപഗ്രഥനം ചെയ്യാന്‍ ശ്രമിച്ചുകൊണ്ട്‌ തന്നെയാണ്‌ ഞാന്‍ സംസാരിക്കാന്‍ ശ്രമിക്കുന്നത്‌ പക്ഷെ അതിന്‌ കടുപിടുത്തങ്ങളുടെ-അഹങ്കാരത്തിന്റെ-മ്യഥ്യഭിമാനത്തിന്റെ-ശാസ്ത്രീയ സത്യങ്ങള്‍ക്ക്‌ നേരെയുള്ള പുറം തിരിയലുകളുടെ പുറംചട്ടകളില്ലെന്നും അങ്ങനെയുണ്ടെങ്കില്‍ അത്‌ തിരുത്തേണ്ടത്‌ തന്നെയാണെന്ന് കരുതുന്നത്‌ കൊണ്ടാണ്‌ ഞാന്‍ ഇത്തരം ചര്‍ച്ചകളില്‍ ഇടപ്പെടുന്നത്‌.

സൂരജ്‌ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക്‌ നേരെ എനിക്ക്‌ ഉത്തരങ്ങള്‍ ഉണ്ട്‌ എന്നും അത്‌ ആസ്തിക-നാസ്തിക-ശാസ്ത്രീയ-പൗരാണിക ജീവിത ചിത്രങ്ങളുമായി കൂട്ടിവായിക്കേണ്ടതുമാണ്‌ എന്നുള്ളത്‌ കൊണ്ട്‌ എനിക്കതിനുള്ള ഇടം ഈ ബ്ലോഗുടമ നല്‍കുകയാണെങ്കില്‍ താമസിയാതെ നിങ്ങള്‍ക്ക്‌ മുന്‍പില്‍ അത്‌ ചര്‍ച്ചക്ക്‌ വെയ്ക്കാം എന്ന് ഞാന്‍ കരുതുന്നു.

ഞാനിവിടെ ഇടപെടുംബോള്‍ ആര്‍ക്കെങ്കിലും എതെങ്കിലും തരത്തിലുള്ള വിഷമം അനുഭവപ്പെട്ടെങ്കില്‍ മാനവസമൂഹത്തിലെ വെറും ഒരംഗം എന്ന നിലയില്‍ എന്നോട്‌ പൊറുക്കുമെന്നും നിങ്ങളുടെ ഇടയില്‍ ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഞാനുണ്ടാകുമെന്നും സൂചിപ്പിച്ചു കൊണ്ടും നമ്മുടെ ഇടപെടലുകള്‍ അഞ്ജ്തയുടെയും-വെറുപ്പിന്റെയും രാഷ്ട്രീയം നീക്കി ശാന്തിയുടെ പുലരിപിറക്കാന്‍ ഇടയാക്കട്ടെ എന്ന് ജഗദീശ്വരനോട്‌ പ്രാര്‍ഥിച്ചുകൊണ്ട്‌ നിറുത്തുന്നു.

March 8, 2008 9:49 AM

3 comments:

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...
This comment has been removed by the author.
ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

ഈ പോസ്റ്റുകള്‍ എന്റെ കമാന്റ്സ്‌ ആണ്‌, താഴെ കൊടുത്തിരിക്കുന്ന വെള്ളെഴുത്തിന്റെ ദൈവമേ എന്ന പോസ്റ്റില്‍ ഞാനിട്ട കമാന്റ്സുകള്‍, ഇത്‌ ഒരു പോസ്റ്റാക്കികൊണ്ട്‌ ഇടുന്നത്‌ എന്റെ കമാന്റ്സിന്റെ ആധികാരികത കാണിക്കനെല്ലെന്നും മറിച്ച്‌ വളരെ നല്ലരീതിയില്‍ നടക്കുന്ന ഒരു ചര്‍ച്ചയിലെയ്ക്ക്‌ നിങ്ങളുടെ ശ്രദ്ധക്ഷണിക്കാനും, ഞാന്‍ എന്താണ്‌ പറയാന്‍ ശ്രമിച്ചത്‌ എന്ന് ഒന്നുകൂടി വിലയിരുത്താനും വേണ്ടിയാകുന്നു എന്നോര്‍മ്മപ്പെടുത്തട്ടെ. ദൈവമേ എന്ന ആ പോസ്റ്റും അതിലെ കമാന്റുകളും കൂട്ടിവായിക്കുംബോള്‍ മാത്രമേ ഈ വായന പൂര്‍ത്തിയാവൂ എന്നു പറയട്ടെ.

ബഷീർ said...

creative and informative.. i shall reply in details later.. best wishes