Tuesday, February 12, 2008

നിറ കണ്ണുകളൊടെ നീ നീട്ടിയ മിഠായിയുടെ മധുരം

നിന്റെ കണ്ണുകള്‍ എന്റെ കണ്ണുകളുമായി കോര്‍ത്ത നിമിഷം
എന്റെ നെഞ്ചില്‍ ഒരു മിന്നല്‍ പിണര്‍ ഉയിര്‍ന്നതും
പരിസരബോധത്തിന്റെ മതിലുകളടര്‍ന്നതും
എന്ത്‌ കൊണ്ടാണെന്നനിക്കറിയില്ലായിരുന്നു.
അന്നു രാത്രിയില്‍
മായാവി കഥയിലെ രാജുവും
കപീഷിന്‍ കഥയിലെ ദൊപ്പയ്യയും
ചൂണ്ടലില്‍ കുരുങ്ങുന്ന വലിയ വരാലും
വരണ്ടുണങ്ങിയ പാടത്ത്‌
ചെരുപ്പുകള്‍ അടയാളം വെച്ച പോസ്റ്റില്‍
‍സ്വന്തം കാലില്‍ നിന്നു പിറക്കുന്ന ഗോളുകള്‍ക്കും പകരം
നിന്റെ ചിരിക്കുന്ന മുഖം മാത്രം
രാത്രിയുടെ ഇരുട്ടില്‍
ഉറക്കംവരാത്തകണ്ണുകളില്‍
നര്‍ത്തനമാടിയതെന്തിനായിരുന്നു.
ക്ലസ്സ്‌ മുറിയുടെ നര്‍മ്മങ്ങളില്‍
ടീച്ചറുയര്‍ത്തും ചോദ്യത്തിന്‍ പരീക്ഷണങ്ങളില്‍
സ്വസ്ഥതയുടെ അസ്വസ്ഥയുടെ ബെല്‍ സമയങ്ങളില്‍
നമ്മുടെ കണ്ണുകള്‍ പരസ്പരം തേടി ചെന്നെതെന്തിനായിരുന്നു.
നീ വരാന്‍ വൈകും ദിനങ്ങളില്‍
നിന്റെ ബെഞ്ചിടത്തിലെയ്ക്ക്‌
വാതിലിന്‍ പടിയിലെയ്ക്ക്‌
പ്രത്യശയുടെ നോട്ടമയച്ചതെന്തിനായിരുന്നു.
വെള്ളിയാഴ്ചയുടെ വരാന്ത്യ ദിനങ്ങളില്‍
‍വേദന നിറയും മനസ്സോടെ
നിന്റെ ബസ്സ്‌ വരും വരെ കാത്തു നിന്നതെന്തിനായിരുന്നു.
നീ അടുത്ത്‌ വരുംബോഴെല്ലാം
എന്റെ നെഞ്ചിടിപ്പുയര്‍ന്നതും
എന്റെ പൊടി മീശ വിയര്‍ത്തതും
പറയാന്‍ കഴിയാത്ത ഒരായിരം വാക്കുകള്‍
എന്റെ നെഞ്ചില്‍ ശ്വാസം മുട്ടി മരിച്ചതും
പോക്കറ്റില്‍ ഒളിപ്പിച്ച ചെറിയ കണ്ണടിയില്‍ നോക്കി
മുടി ചീകി ചീകി തല വേദനിച്ചതും
പത്താം ക്ലാസ്സ്‌ പരീക്ഷ ചൂടിലും
നിന്റെ കണ്ണുകളും
മുത്തു പൊഴിക്കുന്ന ചിരിയും
അവസാന ക്ലാസ്സ്‌ ദിവസം
നിറ കണ്ണുകളൊടെ നീ നീട്ടിയ മിഠായിയുടെ മധുരവും
വോദനയായി
എന്റെ ചുറ്റും പരക്കുന്ന സൗരഭ്യമായി നിറഞ്ഞതും
എന്തുകൊണ്ടാണെന്ന് ഇന്നെനിക്കറിയാം

അമ്മിഞ്ഞ പാലിലും, സ്നേഹ-പ്രണയങ്ങളിലും
പിത്ര്-പുത്രി-പുത്രാ ബന്ധങ്ങളിലും
കച്ചവടം നിറക്കുന്ന ഈ ആഗോള ജീവിത പരിസരത്ത്‌
നിന്നോട്‌ പറയാന്‍ കഴിയാത്ത ആ പ്രണയം
പത്താം ക്ലാസ്സുകരനായി ഇന്നുമെന്റെ നെഞ്ചില്‍ നീറുന്നുണ്ട്‌.

7 comments:

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

അമ്മിഞ്ഞപാലിലും, സ്നേഹ-പ്രണയങ്ങളിലും
പിത്ര്-പുത്രി-പുത്രാ ബന്ധങ്ങളിലും
കച്ചവടം നിറക്കുന്ന ഈ ആഗോള ജീവിത പരിസരത്ത്‌
നിന്നോട്‌ പറയാന്‍ കഴിയാത്ത ആ പ്രണയം
പത്താം ക്ലാസ്സുകരനായി ഇന്നുമെന്റെ നെഞ്ചില്‍ നീറുന്നുണ്ട്‌.

ശ്രീനാഥ്‌ | അഹം said...

ഹാ ഹാ...

നിക്കും ണ്ടാര്‍ന്നൂ ഒരു പത്താം തരം പ്രണയം...

:)

സുല്‍ |Sul said...

ഷരീഖ്
പ്രണയങ്ങള്‍ എന്നും മധുരതരം തന്നെ അല്ലേ...
ഓര്‍ത്തോര്‍ത്തിരിക്കാന്‍... അതിന്റെ മധുരം നുണയാന്‍... എന്നും കൊതിക്കും മനം...

-സുല്‍

Anonymous said...

:)

നിലാവര്‍ നിസ said...

ആദ്യാനുരാഗം..

ബഷീർ said...

നീ ആ പഴയ പൂമ്പാറ്റക്കഥകള്‍ മറന്നിട്ടില്ലല്ലേ.. കപീഷിന്റെയും മറ്റും കഥ കണ്ടപ്പോള്‍ ഞാന്‍ കരുതി നീ ആ രഹസ്യവും ഇപ്പോള്‍ പൊളിക്കുമെന്ന്.. ചതിക്കല്ലേ... ഇതിന്റെ കോപ്പി ഞാന്‍ എടുത്തു വെക്കുന്നുണ്ട്‌ .. നിനക്കിട്ട്‌ പണിയാനുള്ള ആയുധ ശേഖരത്തില്‍ ഒരു മുതല്‍ കൂട്ടായി.. ഹി ഹി..

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

ശ്രീനാഥ്‌ ശെരിയണ്‌, അതൊരു മയില്‍ പീലിതുണ്ടാണ്‌
സുല്‍ തീര്‍ച്ചയായും
നിസ, അതൊരു തരം കണ്ണുപൊത്തി കളിപൊലെ ആയിരുന്നു, സ്നേഹത്തിന്റെ....
ബഷീര്‍ക്ക. ഒര്‍മ്മകളുടെ ആ വസന്തകാലം (ചതിക്കല്ലെ)
ബ്യൂട്ടിഫുളിന്‌
ശ്രീനാഥിന്‌, സുല്‍ ന്‌, നിലാവര്‍ നിസക്ക്‌, ബഷീര്‍ ക്കാക്ക്‌, വന്നതിന്‌ വായിച്ചതിന്‌ നന്ദി ഒരു പാട്‌....